സുൽത്താൻ ബത്തേരി: കഴിഞ്ഞ മഴക്കാലത്ത് തകർന്ന മേൽക്കൂര ഇന്നുവരെ പുനർനിർമിക്കാത്തതിനാൽ ചീരാൻ നന്പ്യാർകുന്ന് നിർമ്മാട് ഉന്നതിയിലെ ഗോത്ര കുടുംബങ്ങൾ വീണ്ടും ദുരിതത്തിൽ.
മഴ ശക്തമാകുന്നതിന് മുന്പ് സുരക്ഷിത താമസം ഒരുക്കുമെന്ന അധികൃതരുടെ ഉറപ്പ് നടപ്പാകാതിരുന്നതോടെ പിഞ്ചുകുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ ജീവൻ പണയം വച്ചാണ് കഴിയുന്നത്. നിർമ്മാട് ഉന്നതിയിലെ മൂന്ന് കുടുംബങ്ങളാണ് തകർന്ന മേൽക്കൂരയ്ക്ക് കീഴിൽ വീണ്ടും ഒരു മഴക്കാലം കൂടി തള്ളിനീക്കേണ്ട അവസ്ഥയിൽ കഴിയുന്നത്. കഴിഞ്ഞ വർഷം ശക്തമായ മഴയെ തുടർന്ന് കാഞ്ചിയുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിരുന്നു. തുടർന്ന് കുടുംബത്തെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു.
മഴ കുറഞ്ഞതോടെ താത്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ഇവരെ വീണ്ടും വീട്ടിലേക്ക് മാറ്റിയത്. എന്നാൽ സ്ഥിരമായ അറ്റകുറ്റപ്പണിയോ പുതിയ മേൽക്കൂര നിർമാണമോ ഇതുവരെയും നടന്നില്ലെന്നാണ് കുടുംബങ്ങളുടെ പരാതി. മഴ പെയ്യുന്പോൾ വീടിനകത്തേക്ക് വെള്ളം കയറുന്നതും മേൽക്കൂരയിൽ നിന്നുള്ള മരക്കഷണങ്ങളും ഓടുകളും അടർന്നുവീഴുന്നതും പതിവായിരിക്കുകയാണ്. രാത്രിയിൽ കുട്ടികളുമായി ഉറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയാണെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
മൂന്ന് കുടുംബങ്ങളിലായി പതിനഞ്ച് പേരാണ് അപകടഭീഷണി നിലനിൽക്കുന്ന ഈ വീട്ടിൽ കഴിയുന്നത്. മഴ ശക്തമാകുന്ന രാത്രികളിൽ പുറത്തേക്ക് മാറിനിൽക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുവെന്നും നാട്ടുകാർ പറയുന്നു. ഏത് നിമിഷവും മേൽക്കൂര ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് ഇവർ ദിനങ്ങൾ കഴിച്ചുകൂട്ടുന്നത്. ഗോത്രവിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതവീട് ഉറപ്പാക്കുമെന്ന് വിവിധ ഘട്ടങ്ങളിൽ അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും മുന്നോട്ട് പോയില്ലെന്നാണ് ആരോപണം. മഴക്കാലം ശക്തമാകുന്നതിന് മുന്പ് അടിയന്തരമായി മേൽക്കൂര പുനർനിർമിച്ച് സുരക്ഷിത താമസം ഒരുക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.